Pages

Thursday 26 May 2016

പേരിടാനാവാതെ


അതീന്ദ്രിയമായ
നിര്‍വൃതിയുടെ തീരത്ത്
ഒറ്റപ്പെട്ട
മഞ്ഞുകണംപോലെ
മരണം,
ഉപചാരങ്ങളില്ലാതെ
അദൃശ്യകവാടം
തുറക്കുംമുമ്പേ
നീയെന്ന വ്യാപ്തിയില്‍
ജീവനോടെ
വെന്തുമരിക്കണം

Wednesday 25 May 2016

കരിയില


ഞെട്ടറ്റ പഴുത്തില
കരിയിലയാകുന്ന
കാലമാണ്
കാട്ടില്‍ അതിശൈത്യം.
വസന്തം വേരുകള്‍ക്ക്
നിറം കൊടുത്ത്
ഉടലൊഴിയുമ്പോള്‍
നിന്നിലേക്ക്‌ പറന്ന നീരാവി
കറുത്തമേഘത്തിന്‍റെ
ക്രുദ്ധമേലങ്കിയണിയും,
ശേഷമുള്ള മിന്നല്‍പെയ്ത്തില്‍
ജീവിതം നഷ്ടപ്പെട്ട്
സ്വപ്നം നേടിയവനെപ്പോലെ
കരിയിലയൊഴുകും!
അതാണ്‌ യാത്ര!,
ഭൂമി ഒപ്പിട്ട് വാങ്ങിയ- 
ഹൃദയം 
തിരികെ നല്‍കി
മണ്ണിലേക്ക് യാത്രപോയ
കുഞ്ഞിന്‍റെ മനസുപോലെ,
ജലത്തിന് മുകളിലൂടെ
കാഹളങ്ങളുടെ നടുവില്‍
കൊച്ചു ശവപ്പെട്ടിയായ്
കുമിളകളുടെ
സഹയാത്രികനായ്
അരികുകളില്‍ തട്ടി,
കറങ്ങിത്തിരിഞ്ഞ്,
ചുഴികളില്‍പെട്ട്,
ഒടുവില്‍
ആര്‍ദ്രതയില്‍
നിന്നെ തട്ടി
ഒരു കരിയിലയാണന്ന-
റിയുംവരെ
യാത്ര.