Pages

Saturday 15 October 2016


നിന്നിലേക്ക്


നിന്നിലേക്ക് 
മാത്രം 
നീലിച്ചു 
കിടക്കുന്ന 
എന്‍റെ 
മരണത്തെക്കാള്‍, 
ഉത്കൃഷ്ടമായ
മറ്റൊന്നും 
എനിക്ക് 
നല്‍കാനില്ല

Sunday 25 September 2016

പ്രേമം



ഉള്‍വലിഞ്ഞിറങ്ങുന്ന
കടല്‍പോലെ,
കൂടുതല്‍ നഗ്നമായ്,
അതിരുകളില്ലാത്ത
ജലപ്രവാഹംപോലെ
ആഴത്തില്‍ മുങ്ങുന്ന
തിരയ്ക്കൊപ്പം
ഉപ്പിനെ രുചിക്കാന്‍
നമ്മുക്ക് പ്രണയിക്കാം;

Thursday 26 May 2016

പേരിടാനാവാതെ


അതീന്ദ്രിയമായ
നിര്‍വൃതിയുടെ തീരത്ത്
ഒറ്റപ്പെട്ട
മഞ്ഞുകണംപോലെ
മരണം,
ഉപചാരങ്ങളില്ലാതെ
അദൃശ്യകവാടം
തുറക്കുംമുമ്പേ
നീയെന്ന വ്യാപ്തിയില്‍
ജീവനോടെ
വെന്തുമരിക്കണം

Wednesday 25 May 2016

കരിയില


ഞെട്ടറ്റ പഴുത്തില
കരിയിലയാകുന്ന
കാലമാണ്
കാട്ടില്‍ അതിശൈത്യം.
വസന്തം വേരുകള്‍ക്ക്
നിറം കൊടുത്ത്
ഉടലൊഴിയുമ്പോള്‍
നിന്നിലേക്ക്‌ പറന്ന നീരാവി
കറുത്തമേഘത്തിന്‍റെ
ക്രുദ്ധമേലങ്കിയണിയും,
ശേഷമുള്ള മിന്നല്‍പെയ്ത്തില്‍
ജീവിതം നഷ്ടപ്പെട്ട്
സ്വപ്നം നേടിയവനെപ്പോലെ
കരിയിലയൊഴുകും!
അതാണ്‌ യാത്ര!,
ഭൂമി ഒപ്പിട്ട് വാങ്ങിയ- 
ഹൃദയം 
തിരികെ നല്‍കി
മണ്ണിലേക്ക് യാത്രപോയ
കുഞ്ഞിന്‍റെ മനസുപോലെ,
ജലത്തിന് മുകളിലൂടെ
കാഹളങ്ങളുടെ നടുവില്‍
കൊച്ചു ശവപ്പെട്ടിയായ്
കുമിളകളുടെ
സഹയാത്രികനായ്
അരികുകളില്‍ തട്ടി,
കറങ്ങിത്തിരിഞ്ഞ്,
ചുഴികളില്‍പെട്ട്,
ഒടുവില്‍
ആര്‍ദ്രതയില്‍
നിന്നെ തട്ടി
ഒരു കരിയിലയാണന്ന-
റിയുംവരെ
യാത്ര.

Friday 29 April 2016

അമ്മ


സ്വപ്നങ്ങള്‍ക്ക്
നിലാവിന്‍റെ പ്രഭയും
ഭൂമിയുടെ നന്മയും
വേണമെന്ന് പറഞ്ഞ്
അമ്മ യാത്രയായ്,
ആ മിഴിയനക്കങ്ങള്‍
ഇനിയില്ല,
അമ്മ പറഞ്ഞപോലെ
ഇനി എനിക്ക് സ്വസ്ഥമായി
ഉറങ്ങണം!.
നഷ്ടപ്പെട്ട എല്ലാ-
ഉറക്കങ്ങളും കൂട്ടിവെച്ച്
അമ്മ ഉറങ്ങുവാണ്
എന്നന്നേക്കുമായ്.
ഇനി ഏത് ജന്മം
ആ അമ്മയുടെ മകനായ്
ജനിക്കും?
പട്ടിണിയിലും
ദുരിതത്തിലും
പീഡനങ്ങള്‍ക്കുമിടയില്‍
ഗര്‍ഭപാത്രത്തിലെ
കുഞ്ഞുവിരലനക്കത്തിന്
ഒരു പിടി വറ്റ് കണ്ടെത്തിയവള്‍,
ഒന്‍പതുമാസവും ഉറക്കത്തിലായ
പുതുജീവനോട്‌
പുറത്തെ വെളിച്ചത്തിന്‍റെ
കഥ പറഞ്ഞവള്‍,
ബീജം നിക്ഷേപിച്ചവന്‍
ഒരു രാവില്‍
പടിയിറങ്ങിയപ്പോള്‍
ഒരു കത്രികയ്ക്കും 
പിടികൊടുക്കാതെ
ഇളംകൈകളെ
നെഞ്ചോട് ചേര്‍ത്തവള്‍,
ഇളംചുണ്ടിലെ
ഓരോ ഉമ്മകള്‍ക്കും
പേരുകളിട്ട്
വാരികോരി കൊടുക്കാന്‍
പടിപ്പിച്ചവള്‍,
കീറിയ ട്രൌസറില്‍
നീല നൂലുകള്‍കൊണ്ട്
അണകെട്ടി
കൂട്ടുകാരുടെ 
ചിരിയെ തടഞ്ഞവള്‍,
പെയ്യാന്‍പോകുന്ന
പേമാരിയെയും
വീശിയടിക്കാന്‍ പോകുന്ന
കാറ്റിനെയും
രണ്ടുനാഴിക മുന്നേയറിഞ്ഞ്
കളികളുടെ തിമിര്‍പ്പിനിടയില്‍
കുഞ്ഞുവടിയുമായ്
ഇറ്റിറ്റുവീഴുന്ന കണ്ണീരിനെ ഒപ്പി-
വീട്ടിലേക്ക്
കൂട്ടികൊണ്ടുപോയവള്‍,
ദൂരദേശത്തേക്ക് 
പോയപ്പോള്‍
ചിന്തകളുടെ ഗര്‍ഭപാത്രത്തില്‍
ഓര്‍മ്മകളായും
പ്രാര്‍ത്ഥനകളായും
വീണ്ടും ഗര്‍ഭംപേറിയവള്‍,
മൂത്തുവെന്ന്‍ തോന്നിയപ്പോള്‍
കൊത്തിയോടിക്കാതെ
സ്വാര്‍ത്ഥമായി
ചിറകിനടിയില്‍
ഒളിപ്പിക്കാന്‍ ശ്രമിച്ചവള്‍,
നിറങ്ങളെല്ലാം ഒലിച്ചിറങ്ങി
വെറും അസ്ഥികൂടമായ്
തിരിച്ചെത്തിയപ്പോള്‍
ഒരിക്കലും അസ്തമിക്കാത്ത
തണലായ്‌
മാറോടുചേര്‍ത്ത്,
വിതുമ്പലായ് 
നെറുകയില്‍ ചുംബിച്ചവള്‍,
ഒടുവിലീ കല്ലറയില്‍
ഒറ്റക്കാകുമ്പോള്‍
അവശേഷിക്കുന്നു
ഒരമ്മതന്‍ പ്രണയം,
........................
ഇനിയെങ്ങനെ നുണയും
വറ്റാത്തനിന്‍സ്നേഹമീ-
ഭൂമിയില്‍-
നെഞ്ചിലേക്ക് 
കത്തിപ്പടരുമാണമ്മെ
നിന്നസാനിധ്യനൊമ്പരമീ-
യോരോവേളയിലും.

Thursday 28 April 2016

ഏകാന്തമീപ്രണയം


ഏകാന്തതയാണ്
മിഴിവാര്‍ന്ന പ്രണയം.
അകലങ്ങളിലെവിടെയോ
ആരുമറിയാതെ
രണ്ടു മഴതുള്ളികള്‍ക്കിടയില്‍
മാരുതന്‍ ചിറകുവിരിക്കുന്നതുപോലെ,
വിഷാദത്തിനും മൌനത്തിനുമിടയില്‍
പ്രശാന്തമല്ലാത്ത
ഒരു രാഗം
ജനിക്കുന്നതുപോലെ,
ആഴങ്ങളില്‍ നീലിമയായ്
പരിണമിക്കുന്ന
ചൂണ്ടയ്ക്ക്
കൊളുത്താന്‍
നിന്‍റെ മിഴികള്‍
പാകപ്പെടുന്നതുപോലെ,
മുള്‍പ്പടര്‍പ്പില്‍
വീണ പക്ഷിക്കുഞ്ഞ്
ആദ്യമായ് പറന്നത്
മരണത്തിലേക്കെന്നറിയാതെ
മുള്‍മുനകളെ
നെഞ്ചോടുചേര്‍ത്ത്
കണ്ണടയ്ക്കുന്നതുപോലെ
ഏകാന്തമീപ്രണയം.